ഞായറാഴ്‌ച, ഡിസംബർ 06, 2015

കേരളം ഇതും താങ്ങും...


പണ്ടത്തെ ബലാത്സംഗനിയമപ്രകാരം, കൃത്യം നടന്നാല്‍ ഒരാഴ്ചയ്ക്കുള്ളിലോമറ്റോ പരാതി കൊടുത്തില്ലെങ്കില്‍ കേസ് തള്ളിപ്പോകുമായിരുന്നു. ഇപ്പോള്‍ നിയമം വളരെ ഉദാരമാണ്. നാലഞ്ചുകൊല്ലത്തേക്ക് ബ്രെയ്ക്കിങ് ന്യൂസ് വരുംവിധം ഓരോന്നോരോന്നായി പുറത്തുവിടാം


സോളാര്‍ അപവാദത്തിലെ പേരുകള്‍ മുഴുവന്‍ വെളിപ്പെടുത്തിയാല്‍ അത് കേരളം താങ്ങില്ലെന്ന് അപവാദവ്യാപാരത്തിന്റെ മൊത്തവ്യാപാരി സരിത മുമ്പേ പറഞ്ഞതായി പത്രറിപ്പോര്‍ട്ടുണ്ടായിരുന്നു. പിന്നെയും പേരുകള്‍ വന്നു. പഴയ പേരുകള്‍തന്നെ, പേരുകള്‍ക്ക് പുതിയ ഡിഗ്രികള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെന്നേ ഉള്ളൂ. സരിതയല്ല, സരിതയുടെ മുന്‍ ജീവിതവ്യവസായ പങ്കാളിയാണ് പേര് പുറത്തിറക്കിയത്. പറഞ്ഞതെല്ലാം സരിത നിഷേധിച്ചിട്ടുണ്ട്... സമാധാനം.

എരിവും പുളിയുമുള്ള ആരോപണമാണെങ്കില്‍ സത്യവും മിഥ്യയുമൊന്നും നോക്കേണ്ടതില്ലെന്ന് മാധ്യമസദാചാര ടെക്സ്റ്റ് ബുക്കില്‍ പറയുന്നുണ്ട്. ആരോപണം ആരുന്നയിച്ചുവെന്നത് പ്രസക്തമല്ല. പറഞ്ഞത് മര്യാദരാമനായാലും കൊലപ്പുള്ളിരാമനായാലും ഹെഡ്ഡിങ്ങിന്റെ വലിപ്പം കുറയില്ല. ആര്‍ക്കെതിരെ  പറഞ്ഞതാണെന്നതു മാത്രമാണ് പ്രസക്തം. ചാനല്‍ ചര്‍ച്ച ജനപ്രിയമാകാന്‍ മര്യാദരാമന്മാര്‍ പോരാ. മറ്റേക്കൂട്ടരാണ് ബെസ്റ്റ്. ജയിലില്‍ കിടക്കുന്നവരെ ഇപ്പോള്‍ ചാനല്‍ ചര്‍ച്ചയില്‍ പങ്കെടുപ്പിക്കുന്നില്ല. അത് മോശമാണ്. ആരും ചോദിക്കാതിരുന്നതുകൊണ്ട് അനുമതി തരാത്തതാവാനേ തരമുള്ളൂ. ജനാധിപത്യത്തിന്റെ രക്തചംക്രമണമാണ് ചാനല്‍ചര്‍ച്ചയെന്ന് കോടതിപോലും സമ്മതിക്കും.

ലേറ്റസ്റ്റ് ആരോപണത്തില്‍ രണ്ടു ഘടകങ്ങളാണുള്ളത്. അഞ്ചരക്കോടി രൂപ മുഖ്യമന്ത്രിക്ക് കൊടുത്തുവെന്നതും മറ്റേതും. എന്തോ, ആരോപണത്തിലെ കോടിക്കണക്ക് ആരും അത്ര കാര്യമായെടുത്തതായി തോന്നുന്നില്ല. ഗമയുള്ള ഒരു തുക പറഞ്ഞതാവാം. കേരളത്തില്‍ എത്ര കോടിയുടെ സോളാര്‍ വില്‍ക്കണം ലാഭത്തില്‍നിന്ന് അഞ്ചരക്കോടി ഒരാള്‍ക്കുമാത്രം കോഴകൊടുക്കാന്‍? ബിജുവിനും സരിതയ്ക്കും സോളാര്‍ പാനല്‍ വ്യവസായശാലയൊന്നുമില്ല. എവിടെനിന്നെങ്കിലും വാങ്ങിച്ചുനല്‍കണം. ഈയം സ്വര്‍ണമാക്കുന്ന വല്ല വിദ്യയും സരിതബിജുമാരുടെ കൈയിലുണ്ടായിരുന്നെങ്കില്‍പ്പോലും ഇങ്ങനെ വഴിയേപോകുന്നവര്‍ക്കെല്ലാം കോടികളെറിഞ്ഞുകൊടുക്കാന്‍ പറ്റുമായിരുന്നോയെന്നു സംശയമുണ്ട്.

കോടിയുടെ കാര്യം പോട്ടെ, മറ്റേ വിഷയം പറ എന്നാണ് വിഷയാസക്തരുടെ ഔത്സുക്യം. അതിലും വലിയ പുതുമയൊന്നുമില്ല. ഏതുപേര് കൂട്ടിച്ചേര്‍ത്താലും ആരും ഞെട്ടാത്തവിധത്തില്‍ അത്രയും നീണ്ട ലിസ്റ്റാണ് ഇപ്പോഴുള്ളത്. ലിസ്റ്റിലെ  പുതിയ പേര് ആരും പ്രതീക്ഷിച്ചതല്ല, ആരും വിശ്വസിക്കുന്നുമില്ല. പക്ഷേ, ഇതും കേരളം താങ്ങി. ഇനിയെന്തുണ്ട് കൈയില്‍?  എടുക്കൂ പുറത്ത്. ഞങ്ങളെ ഞെട്ടിക്കാന്‍ പറ്റുമോ എന്ന് നോക്ക്. കൊല്ലന്റെ ആലയില്‍ കെട്ടിയ പട്ടിയെ ഉടുക്കുകൊട്ടി ഞെട്ടിക്കാന്‍ നോക്കുകയാണ് ഒരു ബിജു... അല്ല രണ്ട് ബിജു..

പണ്ടത്തെ ബലാത്സംഗനിയമപ്രകാരം, കൃത്യം നടന്നാല്‍ ഒരാഴ്ചയ്ക്കുള്ളിലോമറ്റോ പരാതി കൊടുത്തില്ലെങ്കില്‍ കേസ് തള്ളിപ്പോകുമായിരുന്നു. ഇപ്പോള്‍ നിയമം വളരെ ഉദാരമാണ്. നാലഞ്ചുകൊല്ലത്തേക്ക് ബ്രെയ്ക്കിങ് ന്യൂസ് വരുംവിധം ഓരോന്നോരോന്നായി പുറത്തുവിടാം. ഇര പരാതിപ്പെട്ടാലും പേര് പരസ്യപ്പെടുത്തരുതെന്നാണ് നിയമം. പക്ഷേ, ഇവിടെ ഇരയല്ല, ഇരയാക്കിയവനാണ് പരാതി ഉന്നയിക്കുന്നത്. ഇങ്ങനെ പറയുന്നതുതന്നെ കുറ്റകൃത്യമാണ്. മാനഹാനിക്ക് കേസ് കൊടുക്കാം, മാനമുണ്ടാകണമെന്നേയുള്ളൂ. മുഖ്യമന്ത്രിക്കെതിരെ ഏതുവടി കിട്ടിയാലും അടിക്കാം എന്നതാണ് ജനാധിപത്യന്യായം. എന്നിട്ടും ഇത്തവണ അത്ര ആഞ്ഞടിക്കാന്‍ മനസ്സുവരുന്നില്ല. ഇത് ഇരുതലമൂര്‍ച്ചയുള്ള വാളാണ്. ക്വട്ടേഷന്‍ ഗുണ്ടയ്ക്ക് പണംകൊടുത്ത് ഭര്‍ത്താവിനെ കൊല്ലിച്ചാലുള്ള കുഴപ്പം ഗുണ്ട പിന്നെ തന്റെ കസ്റ്റമറെ ഒഴിഞ്ഞുപോകില്ല എന്നതാണ്. ഈ ഗുണ്ടയെ ഒഴിവാക്കാന്‍ പിന്നെ വേറെ ഗുണ്ടയ്ക്ക് ക്വട്ടേഷന്‍ കൊടുക്കേണ്ടിവരും. എഴുപതുപിന്നിട്ട, രാവും പകലും ജനമധ്യത്തില്‍ തിരിഞ്ഞുമറിയുന്ന ഒരാളെക്കുറിച്ച് ഇതു പറയാമെങ്കില്‍ നാളെ ആരെക്കുറിച്ചും പറയാം. പാമ്പ് തിരിഞ്ഞുകൊത്താം.

കോഴത്തുക കേട്ട് കേരളീയര്‍ ഞെട്ടുന്ന കാലം എന്നോ കഴിഞ്ഞതാണ്. ഇതു കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലമത്രെയായെന്നാണ് വിചാരം? തിരുവനന്തപുരത്തെ രാജഭരണകാലത്തെ വെട്ടിപ്പുകളെപ്പറ്റി പരമ്പരകളെഴുതിയിട്ടുണ്ട് സ്വദേശാഭിമാനിയും കേസരിയും. സ്വാതന്ത്ര്യത്തിനുശേഷം പങ്കുകാര്‍ കൂടിയതുകൊണ്ട് സംഖ്യ വലുതായെന്നേയുള്ളൂ.

ആദ്യമന്ത്രിസഭയുടെ കാലത്ത് അരി പുറത്തുനിന്ന് വാങ്ങിയതില്‍ ആരോപിക്കപ്പെട്ടു കുംഭകോണം, പതിനാറര ലക്ഷം നഷ്ടം. അന്ന് സ്‌കൂള്‍ അധ്യാപകന്റെ ശമ്പളം പത്തൊമ്പത് രൂപയാണെന്നു കേട്ടിട്ടുണ്ട് ദിവസശമ്പളമല്ല മാസശമ്പളം. ശമ്പളസ്‌കെയിലുകള്‍ വര്‍ധിക്കുന്ന അനുപാതത്തിലെങ്കിലും അഴിമതിസ്‌കെയിലും വര്‍ധിക്കേണ്ടേ? അഞ്ചരക്കോടി കേട്ട് ഞങ്ങള്‍ ഞെട്ടില്ല. തിളച്ച വെള്ളത്തിലിട്ടാലേ തവള ചാടിപ്പോകൂ. തണുത്ത വെള്ളത്തിലിട്ട് വളരെ സാവകാശം തിളപ്പിച്ചാല്‍ ആസ്വദിച്ചങ്ങനെ കിടക്കും. പിന്നെ വേവും. ഉപ്പും മുളകും പിന്നെ ചേര്‍ത്താല്‍ മതി.

ആകപ്പാടെയൊരു പ്രശ്‌നമുള്ളത് ആ സീസറുടെ ഭാര്യ ഇവിടെയും വന്ന് പൊല്ലാപ്പുണ്ടാക്കുമോ എന്നതു മാത്രമാണ്. സംശയങ്ങള്‍ക്കതീതനായല്ല, സംശയക്കുളത്തില്‍ മുങ്ങിക്കുളിച്ചാണ് ഓരോ ദിവസവും മുഖ്യമന്ത്രി വീട്ടിലേക്കു പോകുക. എന്നാലേ ഉറക്കം കിട്ടൂ. ഇക്കാര്യത്തില്‍ കേരളം കണ്ട മുഖ്യമന്ത്രിമാരില്‍ ഒന്നാം റാങ്ക് ഉമ്മന്‍ ചാണ്ടിക്കുതന്നെ. ഇതെല്ലാം നാലേമുക്കാല്‍ വര്‍ഷം താങ്ങിയിട്ടും കേളന്‍ കുലുങ്ങിയിട്ടില്ല. സോളാര്‍കമ്മിഷന്‍ റിപ്പോര്‍ട്ട് നാലരമാസംകൂടി വൈകിയാല്‍ വേറൊന്നും പേടിക്കാനില്ല.

                                                                                ****

അപകടത്തില്‍പ്പെടുന്ന ആളുടെ മതം നോക്കിയാണ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കുന്നതെന്ന് മുമ്പാരെങ്കിലും പരാതിപ്പെട്ടിട്ടുണ്ടോ? പോട്ടെ, കേരളത്തിന്റെ കാര്യം വിട്. ഇന്ത്യയിലേതെങ്കിലും സംസ്ഥാനത്ത് മതം നോക്കി ഇത്തരം നഷ്ടപരിഹാരം കൊടുക്കുന്നുവെന്ന് ആക്ഷേപമുണ്ടായിട്ടുണ്ടോ? ഉണ്ടാകാനിടയുള്ള സംസ്ഥാനം മഹാനായ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയായിരുന്ന ഗുജറാത്താണ്. ഇല്ല, ഗുജറാത്തില്‍പ്പോലും അങ്ങനെയുണ്ടെന്ന് വ്യാജമതേതരക്കാരുടെ ലേഖനങ്ങളില്‍പ്പോലും കണ്ടിട്ടില്ല.

ആരും ചിന്തിച്ചിട്ടില്ലാത്തത് ചിന്തിക്കുക, ആരും കണ്ടുപിടിച്ചിട്ടില്ലാത്തത് കണ്ടുപിടിക്കുക, ആരും പറയാത്തത് പറയുക. അതാണ് മിടുക്ക്. മോദിജിയുടെ ആരാധകവൃന്ദത്തിലേക്ക് പുതുതായി മാര്‍ഗംകൂടിയ  വെള്ളാപ്പള്ളി നടേശന്‍ജിയുടെ മിടുക്ക്. ആളൊരു പ്രതിഭാശാലിതന്നെ.

ബി.ജെ.പി.ക്കാരും ആര്‍.എസ്.എസ്സുകാരും മാത്രമല്ല, ഹനുമാന്‍സേനക്കാര്‍പോലും കടുത്ത ചമ്മലിലാണ്. ഇത്രയുംകാലം ഹിന്ദുത്വം പറഞ്ഞുനടന്നിട്ടും ഇതുപോലൊന്നു കണ്ടെത്താന്‍ തങ്ങളെക്കൊണ്ടായില്ലല്ലോ എന്നാണ് അവരുടെ മനഃപ്രയാസം. വെള്ളാപ്പള്ളി നടേശനെ ഇതുവരെ സംഘപരിവാറില്‍ ചേര്‍ത്തിട്ടില്ല.

രണ്ടുമനസ്സില്‍ നില്‍ക്കുകയാണ് പരിവാര്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍. തൊഗാഡിയ തിഗാഡിയമാര്‍ ഇവിടെവന്ന് പല ഹീനത്തരങ്ങളും പറഞ്ഞുപോകാറുണ്ടെങ്കിലും അതെല്ലാമൊന്നും കേരളപരിവാറുകാര്‍ ഏറ്റുപിടിക്കാറില്ല. കേരളത്തിലെ കളിക്ക് ഒരു പരിധിയൊക്കെയുണ്ടല്ലോ. ഇപ്പോഴിതാ ശ്രീനാരായണഗുരു അനുയായി ഗോള്‍വാള്‍ക്കര്‍ അനുയായികളെ തോല്‍പ്പിക്കുന്ന ഡയലോഗ് വിടുന്നു. പുത്തനച്ചി പുരപ്പുറം തൂക്കുമെന്നു പറയുന്നത് ഇതിനെക്കുറിച്ചാണോ എന്തോ. ബി.ജെ.പി.ക്കാരുടെ ധര്‍മസങ്കടം മനസ്സിലാക്കാവുന്നതേയുള്ളൂ. അത്തിപ്പഴം പഴുത്തപ്പോള്‍ കാക്കയ്ക്കു വായ്പുണ്ണ് എന്നുപറഞ്ഞതുപോലെ അനുകൂലകാലാവസ്ഥ ഒത്തുവരുമ്പോഴാണ് ഈ പൊല്ലാപ്പ് വന്നിറങ്ങിയിരിക്കുന്നത്. തുപ്പാനും വയ്യ, വിഴുങ്ങാനും വയ്യ.

നടേശഗുരു ഇനിയും െലവല്‍ താഴ്ത്താനാണു സാധ്യത. ഇതുപോലെ ഇടയ്ക്കിടെ ഡയലോഗ് വിട്ടാലേ കേരളഹിന്ദുത്വത്തിന്റെ അനിഷ്യേധ്യനേതാവായി അംഗീകരിക്കപ്പെടൂ. രണ്ടു പക്ഷമാക്കി കേരളത്തെ പകുക്കണം. ഭൂരിപക്ഷത്തിന്റെ തലവന്‍ താന്‍. പണ്ടത്തെ വര്‍ഗീയത ഭൂതകാലശത്രുതകളുടെ സൃഷ്ടിയാണ്. പുത്തന്‍ വര്‍ഗീയത സാമ്പത്തികനേട്ടം കൊയ്യാനുള്ള പോരാണ്. അതില്‍ പിടിച്ചാല്‍ അധികാരം കൊയ്യാം. ശ്രീനാരായണഗുരുവും നവോത്ഥാനവുമൊക്കെ അവിടെ നില്‍ക്കട്ടെ.

അന്തമില്ലാത്തൊരാഴത്തിലേക്കിതാ, ഹന്ത താഴുന്നു, താഴുന്നു ഞാനഹോ...

                                                              ****

സി.പി.എമ്മിന്റെ കേരളയാത്ര നയിക്കുക പിണറായി വിജയനായിരിക്കുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. അതിന് വലിയ അര്‍ഥമുണ്ടത്രെ. യാത്ര നയിക്കുന്നയാളാവുമത്രെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി. എന്നാരു പറഞ്ഞു? ആരും പറഞ്ഞിട്ടില്ല. ഞങ്ങള്‍ക്കു തോന്നിയതാണ്. ഞങ്ങളെന്നുപറഞ്ഞാലാരാണ്? ഞങ്ങള്‍ മാധ്യമങ്ങള്‍, വേറാര്.

ജാഥ നയിക്കുന്ന ആള്‍ മുഖ്യമന്ത്രിയാകുന്ന കീഴ്‌വഴക്കം ഇടതുപക്ഷചരിത്രത്തിലില്ല. മുമ്പും യാത്ര നയിച്ചിട്ടുണ്ട് വിജയന്‍. ഓരോരോ സ്‌റ്റോപ്പുകളില്‍ സമൂഹത്തിലെ മാന്യന്മാരുമായി ചര്‍ച്ചയും ചായ് പേയുമുണ്ടായിട്ടുണ്ട്. പരിഹാരം കാണേണ്ട പ്രശ്‌നങ്ങള്‍ അവര്‍ പറയും, വിജയന്‍ കമ്പ്യൂട്ടറില്‍ പകര്‍ത്തും. അന്ന് ഭാഗ്യവശാലോ നിര്‍ഭാഗ്യവശാലോ മന്ത്രിസഭയുണ്ടായില്ല. ഉണ്ടായപ്പോള്‍ വിജയന്‍ മുഖ്യമന്ത്രിയുമായില്ല.  ഇടതുമുന്നണിക്ക് മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെ മുന്‍കൂട്ടി പ്രഖ്യാപിക്കുന്ന സമ്പ്രദായമില്ല. കണ്‍ഫ്യൂഷന്‍ അവസാനംവരെ നിലനില്‍ക്കണം. അതാണ് പാര്‍ട്ടിലൈന്‍.
ജാഥ നടത്തുന്നത് ചില സന്ദേശങ്ങള്‍ ജനങ്ങള്‍ക്കു നല്‍കാന്‍ സഹായിക്കും. ജാഥ വിജയന്‍ നയിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ത്തന്നെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയെക്കുറിച്ച് ചര്‍ച്ചവന്നല്ലോ. അത് പല അപശകുനങ്ങളുമകറ്റാന്‍ സഹായിച്ചുകഴിഞ്ഞു.  ആര്‍.എസ്.പി., ജനതാദള്‍ തുടങ്ങിയ ചില കാരണവന്മാര്‍ മുമ്പ് നാടുവിട്ടുപോയതോര്‍മയുണ്ടല്ലോ. അവര്‍ തിരിച്ചിങ്ങോട്ടു വരാന്‍ പെട്ടിയെടുക്കുന്നുണ്ടെന്നു കേട്ടിരുന്നു. ഇനിയതുണ്ടാവില്ല. ജാഥ തീരുമ്പോഴേക്ക് വേറെ ചിലതിന്റെകൂടി ശബ്ദം നിലയ്ക്കും. യാത്രകൊണ്ട് അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ, വേറെ പ്രശ്‌നമൊന്നുമില്ല.
nprindran@gmail.com



തിങ്കളാഴ്‌ച, നവംബർ 30, 2009

ചേട്ടന്‍ ബാവ അനിയന്‍ ബാവ



കേരളമൊന്ന്‌ വികസിച്ചോട്ടെ എന്ന്‌ വിചാരിച്ച്‌ വല്ലതും ചെയ്യാന്‍ പുറപ്പെട്ടാല്‍ അപ്പോള്‍ തുടങ്ങും വിമര്‍ശനവും അഴിമതിയാരോപണവുമൊക്കെ. ആര്‍ക്കാണ്‌ മനസ്സ്‌ മടുക്കാതിരിക്കുക. ഏറ്റവും ഒ'ടുവിലിതാ, കുറച്ച്‌ കടലിനെ വികസിപ്പിച്ച്‌ കരയാക്കിക്കളയാമെന്ന്‌ ആലോചിക്കാന്‍ തുടങ്ങും മുമ്പ്‌ വികസനവിരുദ്ധന്മാര്‍ ചാടിപ്പുറപ്പെട്ടിരിക്കുന്നു. ഈ തോതില്‍ പോയാല്‍ കേരളമുണ്ടാക്കിയ പരശുരാമന്‍ വിചാരിച്ചാലും കേരളത്തെ രക്ഷിക്കാനാവില്ല.


കടല്‍ നികത്തിയതിന്‌ ആരെയെങ്കിലും ശിക്ഷിക്കുന്നുണ്ടെങ്കില്‍ പരശുരാമനെ വേണം ആദ്യം ശിക്ഷിക്കാന്‍. മുപ്പത്തെട്ടായിരം ചതുരശ്ര കിലോമീറ്റര്‍ കടല്‍ നികത്തിയാണ്‌ പരിസ്ഥിതിവിരുദ്ധ റിയല്‍ എസ്റ്റേറ്റ്‌ ലോബിക്കാരനായ ആ കക്ഷി കേരളം സൃഷ്‌ടിച്ചത്‌. പരിസ്ഥിതി ലംഘനത്തിനുള്ള ലോകചരിത്രത്തിലെ ആദ്യകേസ്‌ പുള്ളിക്കാരന്റെ പേരിലാണ്‌ എടുക്കേണ്ടിയിരുന്നതെന്ന അഭിപ്രായം വ്യവസായ മന്ത്രി എളമരം കരീമിനുണ്ട്‌. മഴുവെറിഞ്ഞപ്പോള്‍ കടല്‍ ഇറങ്ങിപ്പോയി കര ഉയര്‍ന്നുവന്നതാവാനിടയില്ല. തമിഴ്‌നാട്ടില്‍ നിന്നോ മറ്റോ മണ്ണിറക്കി നികത്തിയതാവാനേ തരമുള്ളൂ എന്നാണ്‌ കരീം കരുതുന്നത്‌. അറബിക്കടലിന്റെ ആവാസ വ്യവസ്ഥയ്‌ക്ക്‌ അതുണ്ടാക്കിയ ദ്രോഹം ചില്ലറയൊന്നുമാവില്ല. ആ വിഷയത്തില്‍ ഒരു നടപടിക്കും സന്നദ്ധരല്ലാത്ത ആളുകളാണ്‌ വെറും അയ്യായിരം ഹെക്ടര്‍ കടല്‍ തിരുവനന്തപുരത്ത്‌ നികത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുക മാത്രം ചെയ്‌ത സര്‍ക്കാര്‍ ഏജന്‍സിയെ പ്രതിക്കൂട്ടിലാക്കാന്‍ മുന്നിട്ടിറങ്ങിയിരിക്കുന്നത്‌. പടച്ചോന്‍ പൊറുക്കില്ല കേട്ടോ.

ആകപ്പാടെ ഒരു സമാധാനമേ ഉള്ളൂ. ഇക്കാര്യത്തില്‍ അണുവിട അഭിപ്രായവ്യത്യാസം യു.ഡി.എഫിനില്ല. മുന്‍ സര്‍ക്കാറിലെ എളമരം കരീമായിരുന്ന കുഞ്ഞാലിക്കുട്ടിക്ക്‌ ഒട്ടുമില്ല ഭിന്നത. കോഴിക്കോട്ടൊരു വികസനസെമിനാറില്‍ എളമരം കരീമും കുഞ്ഞാലിക്കുട്ടിയും കണ്ടുമുട്ടിയപ്പോള്‍ അന്ന്‌ കുഞ്ഞാലിക്കുട്ടിയനുഭവിക്കേണ്ടിവന്ന പീഡനങ്ങളെക്കുറിച്ചോര്‍ത്ത്‌ എളമരം കരീമും ഇന്ന്‌ എളമരം കരീം നേരിടുന്ന കഷ്‌ടപ്പാടിനെക്കുറിച്ചോര്‍ത്ത്‌ കുഞ്ഞാലിക്കുട്ടിയും കണ്ണീര്‍വാര്‍ക്കുന്നതിന്റെ വക്കുവരെയെത്തി. കേരളത്തെ വികസിപ്പിക്കാന്‍വേണ്ടി അനുഭവിക്കുന്ന ത്യാഗങ്ങള്‍ അന്യോന്യം പങ്കുവെച്ച്‌ അവര്‍ നെടുവീര്‍പ്പിട്ടു. പരശുരാമന്‌ പാറ്റന്റ്‌ കൊടുക്കേണ്ട ആശയമാണ്‌ കടല്‍നികത്തുകയെന്നത്‌. ഭൂഗോളത്തിലേറെയും കടലാണെന്ന്‌ കണ്ടാവും അന്ന്‌ അതുചെയ്‌തത്‌. ആ മാതൃകയില്‍ അയ്യായിരം ഹെക്ടര്‍ കൂടി നികത്തി ഫ്‌ളാറ്റോ ഷോപ്പിങ്‌ കോംപ്ലകേ്‌സാ നിര്‍മിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴുമോ? നികത്താന്‍ തീരുമാനിച്ചിട്ടൊന്നുമില്ല. നികത്തുന്നതിനെക്കുറിച്ച്‌ ആലോചിക്കുന്നതിനുള്ള എം.ഒ. യു. ഒപ്പുവെക്കുന്നതിനുള്ള സാധ്യതാപഠനം നടത്തുന്നതിനുള്ള കണ്‍സള്‍ട്ടന്‍സി കരാര്‍ ഒപ്പുവെക്കുന്നതിനുമുമ്പായുള്ള വിദഗ്‌ധപഠനത്തിന്റെ റിപ്പോര്‍ട്ട്‌ വന്നിട്ടേയുള്ളൂ. അപ്പോഴേക്കും വിവാദവ്യവസായത്തിന്റെ പുതിയ യൂണിറ്റിന്‌ തറക്കല്ലിട്ടു. എങ്ങനെ നന്നാകും ഈ സംസ്ഥാനം എന്നാണ്‌ കരീം ചോദിച്ചതും അതുകേട്ട്‌ കുഞ്ഞാലിക്കുട്ടി തലകുലുക്കിയതും.

കടലില്‍ നിന്ന്‌ മണലെടുത്ത്‌ കേരളത്തിലെ മണല്‍ക്ഷാമം പരിഹരിക്കാന്‍ പദ്ധതിയിട്ടിരുന്നു കുഞ്ഞാലിക്കുട്ടി. ആരുടെയോ കരിമണല്‍ ക്ഷാമമാണ്‌ പരിഹരിക്കാന്‍ പോകുന്നതെന്ന്‌ പറഞ്ഞാണ്‌ ചിലര്‍ അന്ന്‌ പദ്ധതിക്ക്‌ പാര പണിതത്‌. എല്‍.ഡി.എഫുകാരല്ല, യു.ഡി.എഫുകാര്‍തന്നെ. വേറെയൊരു പദ്ധതിയിട്ടപ്പോള്‍ വെള്ളം കട്ടുവില്‍ക്കുന്ന കള്ളന്മാരെന്ന്‌ മുറവിളികൂട്ടി ദുഷ്‌ടന്മാര്‍ അതും മുടക്കി. അനേകായിരം കോടിയുടെ സ്വപ്‌നസദൃശ പദ്ധതികള്‍ സ്വപ്‌നമായിത്തന്നെ നിലനിര്‍ത്തിയതിലുള്ള സന്തോഷം കൊണ്ടാവണം, ഇത്തവണ നിയമസഭയില്‍ പോയി കഷ്‌ടപ്പെടാതെ വീട്ടില്‍ വിശ്രമിച്ചേതീരൂ എന്ന്‌ കേരളീയര്‍ കുഞ്ഞാലിക്കുട്ടിയെ നിര്‍ബന്ധിച്ചത്‌. അദ്ദേഹത്തിന്‌ അതില്‍ പരിഭവമൊട്ടുമില്ല. അതുകൊണ്ട്‌ സ്വഭാവമൊക്കെ എത്ര നന്നായെന്നോ. ഒരു കാര്യത്തിലദ്ദേഹത്തിന്‌ ആശ്വാസമുണ്ട്‌. താനും യു.ഡി.എഫും അധികാരത്തില്‍ നിന്നിറങ്ങിയാല്‍ സ്വപ്‌നപദ്ധതികളെല്ലാം ചുകപ്പന്‍ മാര്‍ക്‌സിസ്റ്റ്‌ മന്ത്രിമാര്‍ ആറടി മണ്ണില്‍ കുഴിച്ചുമൂടുമെന്ന്‌ അദ്ദേഹം ഭയന്നിരുന്നു. ഇപ്പോള്‍ ആ ഭയമില്ല. പദ്ധതികള്‍ ഒന്നൊന്നായി ഇടതുപക്ഷ വ്യവസായവകുപ്പ്‌ ഏറ്റെടുക്കുന്നുണ്ട്‌. ഈ കടല്‍ നികത്തല്‍ പരിപാടി തന്നെ നോക്കൂ. യു.ഡി.എഫ്‌. ഭരണകാലത്ത്‌ കൊട്ടിഗ്‌ഘോഷിച്ച ജിം പദ്ധതിയിലൊന്നായിരുന്നു അത്‌. പാവങ്ങളുടെ കുഞ്ഞാലിക്കുട്ടിയാണ്‌ എളമരം കരീം എന്ന്‌ ചില ആളുകള്‍ പറയുന്നത്‌ നല്ല അര്‍ഥത്തില്‍ തന്നെയാണ്‌ കേട്ടോ.


മൂലധന നിക്ഷേപകരുടെ ചെറിയ ഒരാവശ്യം നിറവേറ്റാന്‍ മന്ത്രി കരീം ശ്രമിക്കുന്നുണ്ട്‌. മന്ത്രിസഭ ഇടയ്‌ക്കിടെ മാറുന്നതിലൊന്നും മൂലധന ഉടമകള്‍ക്ക്‌ ഒരു വിഷമവുമില്ല. നല്ല രസമല്ലേ, വേണമെങ്കില്‍ കൊല്ലംതോറും മന്ത്രിസഭ മാറ്റിക്കളിക്കട്ടെ. പക്ഷേ, മന്ത്രിസഭയ്‌ക്കൊപ്പം നയം മാറരുത്‌. നയം മാറ്റുന്നില്ലെങ്കില്‍ പിന്നെയെന്തിനാണ്‌ മന്ത്രിസഭയെ മാറ്റുന്നതെന്ന്‌ ജനം ചോദിച്ചുകൂടായ്‌കയില്ല. അത്‌ അവരുടെ പ്രശ്‌നം. മുന്നണി മാറുന്നതിനൊത്ത്‌ നയം മാറുന്നതെന്തിന്‌ എന്നാണ്‌ കരീം ചോദിക്കുന്നത്‌. ബൂര്‍ഷ്വാപാര്‍ട്ടികള്‍ക്ക്‌ ഇക്കാര്യത്തില്‍ ഒരു ഗുണമുണ്ട്‌. ഏത്‌ പാര്‍ട്ടി വന്നാലും നയം മാറില്ല. കുത്തകകളുടെ കാലുതിരുമ്മുകയാണല്ലോ അവരുടെ മുഖ്യ ഉപജീവനനയം. തൊഴിലാളി വര്‍ഗപാര്‍ട്ടിക്ക്‌ അങ്ങനെ പറ്റില്ലെന്നതൊക്കെ പഴയ സങ്കല്‌പം. ഇക്കാലത്ത്‌ അതും പറഞ്ഞിരുന്നാല്‍ പറ്റില്ല. നമ്മളും നയം മാറ്റരുത്‌. ആദ്യം മുതലാളിത്തം തഴച്ചുവളരട്ടെ. പിണ്ണാക്കും വെള്ളവും കൊടുക്കണം. അവറ്റ കൊഴുത്തുവന്നിട്ടുവേണം പിടിച്ചുകെട്ടി സോഷ്യലിസം സ്ഥാപിക്കാന്‍.


വ്യവസായമന്ത്രിസ്ഥാനത്തിരുന്ന്‌ പറയുന്നത്‌ പ്രതിപക്ഷത്ത്‌ എത്തിയാലും പറയുമോ എന്നൊരു ക്രൂരചോദ്യം പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടി കരീമിനോട്‌ ചോദിച്ചതായി വ്യവസായ സെമിനാറില്‍ കരീം തന്നെ വെളിപ്പെടുത്തി. ഇതാണ്‌ രാഷ്ട്രീയപ്രേരിത ചോദ്യം എന്നുപറയുന്നത്‌. പ്രതിപക്ഷത്തും ഭരണപക്ഷത്തും ഇരുന്ന്‌ ഒരേകാര്യം പറയാന്‍ കരീമിന്‌ പ്രയാസമില്ല, പാര്‍ട്ടിയതുതന്നെ പറയുമോ എന്ന്‌ കരീമിനും ഉറപ്പില്ല. അതുറപ്പിക്കാന്‍ ഒരുവഴിയേ ഉള്ളൂ. പാര്‍ട്ടിയെ എല്ലായ്‌പ്പോഴും ഭരണകക്ഷിയായി നിലനിര്‍ത്തുക. എന്തുകൊണ്ടുപാടില്ല? നയം മാറ്റിയെന്ന പരാതി പിന്നെയുണ്ടാവില്ലല്ലോ.


യു.ഡി.എഫിന്റെ ജിം പദ്ധതികളെ ഒന്നൊന്നായി പാര്‍ട്ടി ചീന്തിയെറിഞ്ഞിട്ടുമുണ്ട്‌, ചിലതിന്‌ ക്രമേണ ജീവന്‍വെപ്പിച്ചിട്ടുമുണ്ട്‌. നാളെ പ്രതിപക്ഷത്തായാല്‍ എന്തുചെയ്യണമെന്ന്‌ ഇപ്പോള്‍ തീരുമാനിക്കാനാവില്ല. ഇതെല്ലാം യു.ഡി.എഫിനും ബാധകമാണ്‌. �\'രുകാര്യത്തില്‍ പക്ഷേ, സി.പി.എമ്മിനാണ്‌ ഉറച്ച നയമുള്ളത്‌. ഹര്‍ത്താല്‍, ബന്ദ്‌ കാര്യത്തില്‍ �\'ട്ടും വിട്ടുവീഴ്‌ചയില്ല. ഭരണത്തിലായാലും പുറത്തായാലും ഹര്‍ത്താല്‍ വിട്ടൊരു വികസനത്തിനും സി.പി.എമ്മില്ല. യു.ഡി.എഫുകാര്‍ ഭരിക്കുമ്പോള്‍ കടുത്ത ഹര്‍ത്താല്‍ വിരുദ്ധരാണ്‌. പ്രതിപക്ഷത്തെത്തിയാല്‍ തക്കാളിപ്പനി, ചിക്കുന്‍ഗുനിയ, വെള്ളപ്പൊക്കം, പേമാരി എന്നിവയ്‌ക്കെതിരെപോലും ഹര്‍ത്താല്‍ നടത്തും.



യു.ഡി.എഫിന്റെ എക്‌സ്‌പ്രസ്‌ ഹൈവേ പദ്ധതിയെ പ്രതിപക്ഷത്തിരുന്ന കാലത്ത്‌ എങ്ങനെയാണ്‌ എതിര്‍ത്തുകൊന്നതെന്ന്‌ കരീമിന്‌ നല്ല ഒര്‍മയുണ്ട്‌. ഹൈവേ വന്നാല്‍ അതിനപ്പുറത്തെ പറമ്പില്‍ പശുവിനെ കെട്ടാന്‍ കഴിയാതാവും എന്നുപോലും പറഞ്ഞാണ്‌ അതിനെ എതിര്‍ത്തതെന്ന്‌ കരീം ഒര്‍ക്കുന്നു. കേരളത്തെ രണ്ടായി പിളര്‍ക്കുന്ന വന്‍മതിലാകും ഹൈവേ എന്ന്‌ വേറെ ചിലര്‍ ആക്രോശിച്ചു. ഹൈവേ പോയ വഴിയില്‍ പുല്ലുമുളച്ചില്ല. പ്രതിപക്ഷത്തിരുന്ന്‌ പറഞ്ഞത്‌ ഭരിക്കുമ്പോഴും പറയുന്നത്‌ അത്ര നല്ല കാര്യമൊന്നുമല്ല. എക്‌സ്‌പ്രസ്‌ ഹൈവേ വേണം. പേരിന്റെ കാര്യത്തില്‍ ഒരു വാശിയുമില്ല. ആര്‍ക്കുണ്ട്‌ അഭിപ്രായവ്യത്യാസം ?

                                                 ****

മാധ്യമ പ്രവര്‍ത്തനത്തിന്റെ മര്യാദകളെല്ലാം ബൂര്‍ഷ്വാ മാധ്യമങ്ങള്‍ക്ക്‌ മാത്രമാണ്‌ ബാധകം. സത്യം എഴുതുക, വസ്‌തുനിഷ്‌ഠമാവുക, സ്വതന്ത്രനിലപാടെടുക്കുക, നിഷ്‌പക്ഷത പുലര്‍ത്തുക തുടങ്ങിയതെല്ലാം ബൂര്‍ഷ്വാ മാധ്യമ മൂല്യങ്ങളാണ്‌. പാര്‍ട്ടിപത്രങ്ങള്‍ക്ക്‌ അതൊന്നും വേണ്ട. പാര്‍ട്ടിക്കുവേണ്ടിയാണെങ്കില്‍ എന്ത്‌ പച്ചക്കള്ളവും എഴുതാം. ആരെയും എങ്ങനെയും അപമാനിക്കാം. എഴുതിയതൊന്നും സത്യമല്ലല്ലോ എന്ന്‌ ചൂണ്ടിക്കാട്ടിയാല്‍ വായനക്കാര്‍തന്നെ പറയും- \'\അതുപിന്നെ പാര്‍ട്ടിപ്പത്രമല്ലിയോ, അങ്ങനെയല്ലാതെ എഴുതുമോ.....\'\'. ശരിയാണ്‌. മാന്യര്‍ക്കെതിരെയേ അപഖ്യാതി പറയാനാവൂ. മറ്റേ കൂട്ടര്‍ക്ക്‌ എവിടെയും ചെന്നുകിടക്കാം.


എഴുത്തുകൊണ്ടുമാത്രം വലിയ കാര്യമൊന്നുമില്ല. പുതിയ വഴികള്‍ തേടണം. എതിര്‍ പത്രങ്ങളില്‍ വരുന്നതിന്‌ മറുപടി എഴുതുകയും അവരുടെ കള്ളത്തരങ്ങള്‍ തുറന്നുകാട്ടുകയുമായിരുന്നു പഴയ രീതി. പഴഞ്ചന്‍രീതി. ഇപ്പോള്‍ അതുമാറുകയാണ്‌. രാവിലെ പത്രങ്ങള്‍ വായിച്ച ഉടനെ, പാര്‍ട്ടി സെക്രട്ടറിയെക്കുറിച്ചോ മന്ത്രിമാരെക്കുറിച്ചോ എഴുതിയവരുടെ നമ്പറുകള്‍ തപ്പിയെടുക്കുക. �\"രോരുത്തര്‍ക്കുമുള്ള വഹ ഫോണില്‍ കൊടുക്കുക. മുഖ്യമന്ത്രിയെക്കുറിച്ച്‌ എഴുതിക്കോട്ടെ സാരമില്ല. അതുപോലെയാണോ പിണറായി വിജയനെക്കുറിച്ചെഴുതുന്നത്‌? മന്ത്രി തോമസ്‌ ഐസക്കിനെക്കുറിച്ച്‌ എഴുതുന്നത്‌? കാലൊടിക്കും, തലവെട്ടും, മീശ വടിക്കും തുടങ്ങിയ ഭീഷണികളാണ്‌ പത്രത്തില്‍ നിന്ന്‌ പുറപ്പെടുന്നത്‌.

ഇതൊരു ആദ്യപടി മാത്രമാവും. അടുത്ത ഘട്ടത്തില്‍ കാലൊടിക്കാനും തലവെട്ടാനും മീശ വടിക്കാനും പത്രാധിപന്മാര്‍ നേരിട്ട്‌ ഇറങ്ങിപ്പുറപ്പെട്ടുകൂടായ്‌കയില്ല. ഇതിനായി പുതിയ തസ്‌തിക പത്രത്തില്‍ സൃഷ്‌ടിക്കുന്നതാണ്‌ - അസോസിയേറ്റ്‌ എഡിറ്റര്‍ (ക്വട്ടേഷന്‍).



                                                               *****

ഗാന്ധിയന്‍ അഹിംസാപാര്‍ട്ടിയുടെ മുഖപത്രത്തിന്‌ ഇത്രത്തോളം പോകാന്‍ ഈ ജന്മത്ത്‌ ശേഷിയുണ്ടാവില്ല. കഷ്‌ടിച്ച്‌ നിന്നുപിഴയ്‌ക്കുന്നുവെന്നേ ഉള്ളൂ. എല്ലാവരും തേങ്ങയുടയ്‌ക്കുമ്പോള്‍ �\'രു ചിരട്ടയെങ്കിലും രാജ്യത്തിന്റെ ഭരണകക്ഷി ഉടയ്‌ക്കണമല്ലോ. പാര്‍ട്ടി മെമ്പര്‍മാര്‍ക്കിടയില്‍ എഴുത്ത്‌, വായന തുടങ്ങിയ ദുഃസ്വഭാവങ്ങളുള്ളവര്‍ കുറവായതുകൊണ്ട്‌ പത്രമില്ലെങ്കിലും വലിയ ദോഷമില്ല. എന്തെഴുതിയാലും ആരും മൈന്‍ഡ്‌ ചെയ്യാറുമില്ല. ജീവിച്ചിരിക്കുന്നുണ്ടെന്ന്‌ അറിയിക്കാനെങ്കിലും വല്ലതും ചെയ്യണമെന്ന ഉദ്ദേശ്യത്തോടെയാണ്‌ കഴിഞ്ഞ ദിവസമൊരു വെടി പൊട്ടിച്ചത്‌. പാര്‍ട്ടി സസ്‌പെന്‍ഡ്‌ചെയ്‌ത ആളെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കണമോ എന്ന്‌ പാര്‍ട്ടി തീരുമാനിക്കുംമുമ്പ്‌ വേണ്ട എന്ന്‌ പാര്‍ട്ടിപത്രം തീരുമാനമെടുത്തു. ആ ആള്‍ക്കെതിരെ സാമാന്യം അമാന്യമായി ആഞ്ഞടിക്കുകയും ചെയ്‌തു. എന്നെയൊന്ന്‌ പാര്‍ട്ടിയിലെടുക്കൂ എന്ന്‌ കരഞ്ഞുനടക്കുന്ന ആളെക്കൊണ്ട്‌, ഞാന്‍ വരുന്നില്ലേ എന്ന്‌ പറയിക്കുകയാവും ഉദ്ദേശ്യം. അതിന്‌ ആളെ വേറെ നോക്കണം. മാലിന്യം, ശവം, വിഷം, അമേധ്യം, പട്ടി തുടങ്ങിയ വിശിഷ്‌ടപദങ്ങള്‍ സമൃദ്ധമായി ഉപയോഗിച്ചിട്ടുണ്ട്‌. പാര്‍ട്ടിയില്‍ വന്നാല്‍ കിട്ടുന്നതിന്റെ ഒരു സാമ്പിള്‍ മാത്രം. മരിച്ച പാര്‍ട്ടി പ്രവര്‍ത്തകന്റെ മൃതദേഹത്തിന്‌ മുന്നില്‍ വെച്ച്‌ കാട്ടിക്കൂട്ടിയ കാടത്തവുമായി തട്ടിച്ചുനോക്കുമ്പോള്‍ ഇതെത്ര മാന്യം എന്ന്‌ സമാധാനിക്കാം.



indran.npr@gmail.com
അട്ടിമറി ജൂബിലി




അറുപത്തിരണ്ടു വര്‍ഷമായി ജനാധിപത്യ ധ്വംസനം നടത്തിവരുന്ന കോണ്‍ഗ്രസ്സിന്റെ ആദ്യകാല ധ്വംസനങ്ങളില്‍ ഏറ്റവും നിഷ്‌ഠുരം 1957ലെ കേരളമന്ത്രിസഭയെ പിരിച്ചുവിട്ട നടപടിയാണല്ലോ. ആ ചരിത്രപ്രസിദ്ധ അട്ടിമറിയുടെ സുവര്‍ണജൂബിലി കുറച്ച്‌ ദിവസമായി ഒരോരുത്തര്‍ വേലിയുടെ ഏത്‌ ഭാഗത്ത്‌ നില്‍ക്കുന്നു എന്നതിനനുസരിച്ച്‌ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്‌തുവരുന്നുണ്ട്‌. അന്നു ജീവിച്ചിരുന്നവര്‍ ഏതാണ്ട്‌ എല്ലാവരും അതിനെക്കുറിച്ച്‌ ലേഖനമെഴുതിക്കഴിഞ്ഞു. ഒന്നുകൂടിയായാല്‍ ദോഷമൊന്നും വരില്ല.


ഇപ്പോഴത്തെ ഘോഷം കേട്ടാല്‍ ചില അബദ്ധധാരണകള്‍ പില്‍ക്കാല തലമുറകള്‍ക്കുണ്ടായേക്കും. ഒരു സംസ്ഥാനമന്ത്രിസഭയെ കേന്ദ്രസര്‍ക്കാര്‍ പിരിച്ചുവിടുന്ന ആദ്യസംഭവമായിരുന്നു അതെന്നത്‌ സത്യം തന്നെ. പക്ഷേ, സംസ്ഥാനമന്ത്രിസഭയെ കേന്ദ്രം പിരിച്ചുവിട്ട ഏക സംഭവം അതാണെന്നൊന്നും ആരും ധരിച്ചേക്കരുത്‌. ബഹളം കേട്ടാല്‍ അങ്ങനെ തോന്നിക്കൂടായ്‌കയില്ല. 1987 ല്‍ കേന്ദ്ര-സംസ്ഥാന ബന്ധങ്ങളെ കുറിച്ച്‌ അന്വേഷിച്ച സര്‍ക്കാരിയ കമ്മീഷന്‍ പറഞ്ഞത്‌ അതിനകം നൂറ്റിപ്പതിനൊന്നുവട്ടം കേന്ദ്രം സംസ്ഥാന മന്ത്രിസഭകളെ ശരിയായും തെറ്റായുമെല്ലാം പിരിച്ചുവിട്ടിട്ടുണ്ട്‌ എന്നാണ്‌. ഇരുപത്തഞ്ചെണ്ണത്തെ ചൊല്ലിയെങ്കിലും കേസും കൂട്ടവുമുണ്ടായിട്ടുണ്ട്‌. 1959 ലെ പിരിച്ചുവിടല്‍ ട്രയല്‍ മാത്രമായിരുന്നു എന്നര്‍ഥം. കൊല്ലം ശരാശരി രണ്ടേമുക്കാല്‍ മന്ത്രിസഭകളെ പിരിച്ചുവിട്ടിട്ടുണ്ട്‌. അതിലേറെയും ചെയ്‌തത്‌ കേന്ദ്രത്തിലെ കോണ്‍ഗ്രസ്‌ മന്ത്രിസഭ തന്നെ. വേറൊരു തെറ്റിദ്ധാരണയും ഉണ്ടാകാനിടയുണ്ട്‌. പട്ടാളവിപ്ലവം പോലെയെന്തോ ഭരണഘടനാവിരുദ്ധ അട്ടിമറിയാണ്‌ പിരിച്ചുവിടലെന്നതാണ്‌. അതൊരു \'കൂദീത്ത\' യൊന്നുമായിരുന്നില്ല. തികച്ചും ഭരണഘടനാനുസൃതമായ അട്ടിമറിയായിരുന്നു. സംസ്ഥാനസര്‍ക്കാറിനെക്കൊണ്ട്‌ പൊറുതി മുട്ടിയാല്‍ കേന്ദ്രത്തിന്‌ ടിയാനെ പിരിച്ചയയ്‌ക്കാം. അതിനുവകുപ്പുണ്ട്‌. ആ വ്യവസ്ഥ ഭരണക്കാര്‍ ഭേദഗതിയിലൂടെ തിരുകിക്കേറ്റിയതൊന്നുമല്ല. അംബേദ്‌കറുടെ കരടില്‍ തന്നെയതുണ്ടായിരുന്നു. ആ വകുപ്പ്‌ ചേര്‍ക്കുന്നത്‌ അപകടമല്ലേ എന്ന്‌ ഭരണഘടനാ നിര്‍മാണസഭയില്‍ ചിലര്‍ ചോദിച്ചപ്പോള്‍, ഹേ ന്നും പേടിക്കാനില്ല, ആ വകുപ്പ്‌ ചത്ത വാക്കായി (ഡെഡ്‌ ലെറ്റര്‍) ഭരണഘടനയില്‍ കിടന്നുകൊള്ളുമെന്നും ആരുമത്‌ ദുരുപയോഗപ്പെടുത്തില്ലെന്നുമാണ്‌ അംബേദ്‌കര്‍ മറുപടി പറഞ്ഞത്‌. പറന്നുവെട്ടുന്ന വക്കീലൊക്കെയായിരുന്നെങ്കിലും ആളൊരു ശുദ്ധഗതിക്കാരനായിരുന്നു എന്നുസാരം.


ആദ്യ കമ്യൂണിസ്റ്റ്‌ മന്ത്രിസഭയെ പിരിച്ചുവിട്ടതിലുള്ള ധാര്‍മികരോഷം കാരണം കമ്യൂണിസ്റ്റുകാര്‍ പില്‍ക്കാലത്ത്‌ ഒരു സംസ്ഥാനത്തും വിമോചനസമരങ്ങളെയോ പിരിച്ചുവിടലുകളെയോ പിന്തുണയ്‌ക്കാന്‍ കൂട്ടാക്കിയില്ല എന്നൊന്നും ധരിച്ചേക്കരുത്‌. ജനവിരുദ്ധഭരണം നടത്തുന്ന ആരെയും താഴെയിറക്കാന്‍ ജനങ്ങള്‍ക്ക്‌ അവകാശമുണ്ടെന്നതാണ്‌ ശരിയായ ജനാധിപത്യ തത്ത്വമെന്ന്‌ ഇപ്പോള്‍ എല്ലാവരും അംഗീകരിക്കുന്നുണ്ട്‌. 1975 ല്‍ ബിഹാറിലെ കോണ്‍ഗ്രസ്‌ സര്‍ക്കാറിനെ താഴെയിറക്കാന്‍ ജയപ്രകാശ്‌ നാരായണന്റെ നേതൃത്വത്തില്‍ നടത്തിയ സമ്പൂര്‍ണവിപ്ലവസമരം അത്തരത്തിലൊന്നായിരുന്നു. നല്ലൊരു ജാഥ നടത്താന്‍തന്നെ അവിടെ പാര്‍ട്ടിക്ക്‌ ശേഷിയില്ലായിരുന്നെങ്കിലും ആകാവുന്ന തോതില്‍ സി.പി.എമ്മും ആ വിപ്ലവത്തെ സമ്പൂര്‍ണമായി പിന്തുണച്ചിരുന്നു. \'\'ജനവിശ്വാസം നഷ്‌ടപ്പെട്ട, ജനകീയാവകാശങ്ങളെ ചവിട്ടിമെതിക്കുന്ന\'\' സര്‍ക്കാറിനെ പിരിച്ചുവിടുക എന്നതായിരുന്നു മുഖ്യമുദ്രാവാക്യം. കേരളത്തില്‍ വിമോചനസമരക്കാര്‍ ഉയര്‍ത്തിയ അതേ മുദ്രാവാക്യം തന്നെ. പക്ഷേ, രണ്ടും തമ്മിലുള്ള വ്യത്യാസം പ്രധാനമാണ്‌. കേരളത്തിലേത്‌ ജനകീയ കമ്യൂണിസ്റ്റ്‌ ഭരണമായിരുന്നു, ഗുജറാത്ത്‌, ബിഹാര്‍ സംസ്ഥാനങ്ങളിലേത്‌ ജനവിരുദ്ധകോണ്‍ഗ്രസ്‌ ഭരണമായിരുന്നു. പിരിച്ചുവിടല്‍ ആവശ്യപ്പെട്ട്‌ അവയ്‌ക്കെതിരെ സമരം നടത്താം. വിമോചനസമരം എന്ന്‌ പേരിടരുതെന്നുമാത്രം. ഇതിനോടൊന്നും സി.പി.ഐ.ക്ക്‌ യോജിപ്പുണ്ടായിരുന്നില്ലെന്ന്‌ വേറെ കാര്യം. ഗുജറാത്ത്‌ - ബിഹാര്‍ പ്രക്ഷോഭങ്ങളെ അവര്‍ ഫാസിസമായിട്ടാണ്‌ കണ്ടിരുന്നത്‌. അവര്‍ അക്കാലത്ത്‌ ഉപയോഗിച്ചിരുന്ന മുന്തിയ സോവിയറ്റ്‌ നിര്‍മിത കണ്ണടയുടെ ദോഷമായിരുന്നു അത്‌.


ഏറ്റവും കൂടുതല്‍ സംസ്ഥാനമന്ത്രിസഭകള്‍ പിരിച്ചുവിട്ട ആള്‍ക്ക്‌ വല്ല അവാര്‍ഡും ഉണ്ടായിരുന്നെങ്കില്‍ ഇന്ദിരാഗാന്ധിക്കാണ്‌ അത്‌ കിട്ടുക. ഇ.എം.എസ്‌. മന്ത്രിസഭയെ പിരിച്ചുവിടാന്‍ പ്രധാനമന്ത്രിയെ നിര്‍ബന്ധിച്ചത്‌ അന്ന്‌ കോണ്‍ഗ്രസ്‌ പ്രസിഡന്റായിരുന്ന ഈ പ്രിയപുത്രിയാണെന്ന അപവാദവും പ്രാബല്യത്തിലുണ്ട്‌. എന്തായാലും, ഇന്ദിരാഗാന്ധിയുടെ എല്ലാ പിരിച്ചുവിടലുകളെയും ഫാസിസ്റ്റ്‌ വിരുദ്ധ നടപടിയെന്ന നിലയ്‌ക്ക്‌ സി.പി.ഐ. പിന്തുണച്ചിട്ടുണ്ട്‌. അടിയന്തരാവസ്ഥ കഴിഞ്ഞപ്പോഴേ അവര്‍ക്ക്‌ അക്കാര്യത്തില്‍ മനഃമാറ്റമുണ്ടായുള്ളൂ. അടിയന്തരാവസ്ഥയ്‌ക്ക്‌ ശേഷംവന്ന ജനതാസര്‍ക്കാര്‍ ഗവര്‍ണര്‍മാരുടെ ശുപാര്‍ശക്കത്ത്‌ പോലുമില്ലാതെ ഒമ്പതുനിയമസഭകള്‍ ദറ്റയടിക്ക്‌ പിരിച്ചുവിടുകയുണ്ടായി. അടിയന്തരാവസ്ഥയില്‍ ലോക്‌സഭയുടെയും നിയമസഭകളുടെയും കാലാവധി ആറുവര്‍ഷമാക്കിയതിന്റെ ബലത്തില്‍ സ്ഥാനത്തുതുടര്‍ന്നവയാണ്‌ അന്ന്‌ പിരിച്ചുവിടപ്പെട്ട മന്ത്രിസഭകളേറെയും. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അവിടങ്ങളിലെ ഭരണകക്ഷി തോറ്റുതുന്നംപാടുകയും ചെയ്‌തിരുന്നു. ഒമ്പതുമന്ത്രിസഭകളെ ജനതാസര്‍ക്കാര്‍ നിഷ്‌ഠുരമായി അട്ടിമറിച്ചെന്നാണ്‌ കോണ്‍ഗ്രസ്സുകാര്‍ വിലപിച്ചത്‌. അത്‌ കേസ്‌ വേറെയാണ്‌, പെന്‍ഷന്‍പ്രായം കഴിഞ്ഞിട്ടും പോകാതിരുന്നവരെയാണ്‌ പറഞ്ഞുവിട്ടത്‌.


സി.പി.ഐ.ക്കാരും മാര്‍ക്‌സിസ്റ്റുകാരും തമ്മില്‍ യോജിപ്പുള്ള ഒരു സംഗതിയുണ്ട്‌-നൂറ്റൊന്നു ശതമാനം ജനാധിപത്യപരമായി ഭരണം നടത്തുകയായിരുന്ന മന്ത്രിസഭയെ ആണ്‌ 1959 ല്‍ കേന്ദ്രം അകാരണമായി പിരിച്ചുവിട്ടത്‌. യോഗ്യന്മാരായ കുറെ മന്ത്രിമാരുണ്ടായിരുന്നുവെങ്കിലും ഭരണമൊക്കെ രുവകയായിരുന്നുവെന്നതാണ്‌ സത്യം. അതുകൊണ്ടുതന്നെയാണ്‌ ജനം സമരത്തിനിറങ്ങിയതും. പോലീസ്‌ വെടിവെപ്പിന്റെയും വെടിവെപ്പിലെ മരണത്തിന്റെയും കാര്യത്തില്‍ സര്‍വകാല റെക്കോഡ്‌ ആ മന്ത്രിസഭയുടേതായിരുന്നു. \'\'അച്യുതമേനോന്‍ അറുകൊല മേനോ\'\'നെന്ന സി.പി.എമ്മുകാര്‍ പില്‍ക്കാലത്ത്‌ മുദ്രാവാക്യം വിളിച്ച ഭരണത്തിനോ കരിങ്കാലി കരുണാകരന്റെ കൊടുംക്രൂര ഭരണത്തിനോ അതിന്റെ അടുത്തെത്താന്‍ കഴിഞ്ഞിരുന്നില്ല. ചുരുങ്ങിയ കാലത്തിനിടയ്‌ക്ക്‌ മൂന്നു ആഭ്യന്തരമന്ത്രിമാര്‍ വേണ്ടിവന്നു എന്നറിഞ്ഞാല്‍ത്തന്നെ മനസ്സിലാകും അന്നത്തെ ക്രമസമാധാനത്തിന്റെ നിലവാരം.



ഒരുവിധമാണെങ്കില്‍ ഒരുമന്ത്രിസഭയെ - അതും കമ്യൂണിസ്റ്റ്‌ മന്ത്രിസഭയെ- നെഹ്‌റു പിരിച്ചുവിടുമായിരുന്നില്ലെന്നാണ്‌ പഴയ ആളുകള്‍ കരുതുന്നത്‌. മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളെല്ലാം പട്ടാളത്തിന്റെയും ഏകാധിപതികളുടെയും പിടിയിലായപ്പോഴും ഇന്ത്യയില്‍ ജനാധിപത്യം പുലര്‍ത്തിയതില്‍ മുഖ്യപങ്കുവഹിച്ചത്‌ നെ\'ുവായിരുന്നുവല്ലോ. ചൈനയുമായും സോവിയറ്റ്‌ യൂണിയനുമായും മൂപ്പര്‍നല്ല ലോഗ്യത്തിലായിരുന്നു. കൃഷ്‌ണമേനോനെപ്പോലുള്ള കടുത്ത അമേരിക്കാവിരുദ്ധര്‍ അടുക്കളകാബിനറ്റില്‍ ഉണ്ടായിരുന്നുതാനും. നെഹ്‌റു
സാമ്രാജ്യത്വദാസനാണെന്ന്‌ അന്നും ഇന്നും കമ്യൂണിസ്റ്റുകാര്‍ പറഞ്ഞിട്ടുമില്ല. പിരിച്ചുവിട്ടുകൊടുക്കുക വഴി നെ\'ു ഇ.എം.എസ്സിനെ തടിയൂരാന്‍ സഹായിക്കുകയായിരുന്നുവെന്ന്‌ കരുതുന്നവരുമുണ്ട്‌.


അമേരിക്കക്കാര്‍ കേരളത്തില്‍ തുരപ്പന്‍പണിയെടുത്തിരുന്നുവെന്നത്‌ സത്യംതന്നെ. റഷ്യയിലെയും ചൈനയിലെയും കി.യൂറോപ്പിലെയും പോലെ കേരളത്തിലും കേരളം വഴി ഇന്ത്യയിലാകെയും പിന്നെ ഏഷ്യയിലെങ്ങും കമ്യൂണിസ്റ്റ്‌ ഭരണം വരുമെന്ന്‌ ഉറക്കത്തില്‍ കണ്ടാണ്‌ അവര്‍ ഞെട്ടിത്തരിച്ചത്‌. കുറച്ചുകാലംകൂടി ഭരിക്കാന്‍ ചുമ്മാ വിട്ടിരുന്നെങ്കില്‍ തിരഞ്ഞെടുപ്പില്‍ തോറ്റ്‌ ആ ഭരണം സ്വയമേവ അവസാനിക്കുമായിരുന്നു എന്ന്‌ പിന്നീടല്ലേ അറിഞ്ഞുള്ളൂ. പള്ളിക്കാര്‍ക്കും കോണ്‍ഗ്രസ്സുകാര്‍ക്കും സമരമുണ്ടാക്കാന്‍ കൊടുത്ത കാശ്‌ ലാഭിക്കാനും പറ്റുമായിരുന്നു. മുപ്പതുവര്‍ഷം പ.ബംഗാളില്‍ കമ്യൂണിസ്റ്റുകാര്‍ഭരണം നടത്തിയിട്ട്‌ ഉണ്ടാകാത്ത അപകടമൊന്നും കേരളത്തില്‍ അഞ്ചുവര്‍ഷം ഭരിച്ചാല്‍ സംഭവിക്കുമായിരുന്നില്ല. ദരു പ്രശ്‌നമേ ഉണ്ടാകുമായിരുന്നുള്ളൂ. 356-ാം വകുപ്പിന്റെ രക്തസാക്ഷിയായതിനെച്ചൊല്ലി 365 ദിവസവും കേഴാന്‍ ചിലര്‍ക്ക്‌ അവസരം കിട്ടുമായിരുന്നില്ല എന്നുമാത്രം.


കോണ്‍ഗ്രസ്സുകാരുടെ സ്ഥിതിയാണ്‌ മഹാകഷ്‌ടം. വിമോചനസമരം ശരിയായിരുന്നോ തെറ്റായിരുന്നോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനമായിട്ടില്ല. അതിലും ചുരുങ്ങിയത്‌ രണ്ടുഗ്രൂപ്പുണ്ട്‌. വിമോചനസമരനായകനെന്ന്‌ മേല്‍വിലാസമുള്ള എ.കെ. ആന്റണി അത്‌ ചര്‍ച്ച ചെയ്യുന്നതിന്റെ അടുത്തൊന്നും പോകില്ല. സമരം അബദ്ധമായിപ്പോയെന്ന്‌ കുമ്പസരിച്ചവരുണ്ട്‌. മറ്റേ നായകന്‍ വയലാര്‍ രവി ഉറച്ചുനില്‍ക്കുന്നുണ്ട്‌. ഇത്‌ അമ്പതാം വാര്‍ഷികമല്ലേ ആയുള്ളൂ. എഴുപത്തഞ്ചാകുമ്പോഴേക്കെങ്കിലും പാര്‍ട്ടി നിലപാടെടുക്കാനിടയുണ്ട്‌.



                                                                 ****


ജീവിതകാലത്തൊരിക്കല്‍പ്പോലും ഒരു പോലീസ്‌ സ്റ്റേഷന്റെ അടുത്തൊന്നും പോയിട്ടില്ലെങ്കിലും ശരി, മരിച്ചാല്‍ സംസ്‌കരിക്കുംമുമ്പ്‌ അവര്‍ സംഘമായി വന്ന്‌ ആകാശത്തേക്ക്‌ വെടിവെച്ച്‌ ആളെ ബഹുമാനിച്ചുകളയും. അങ്ങനെ സുഖിച്ച്‌ ഉറങ്ങേണ്ട എന്ന മട്ടിലാണ്‌ വെടിവെപ്പ്‌ നടത്തുന്നത്‌. പക്ഷികള്‍ ചത്തുവീഴുമോ എന്നറിയില്ല. ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ വന്ന ജനം നടുങ്ങണം, ചെവി പൊത്തണം, ഞെട്ടിവിറയ്‌ക്കണം. അതൊന്നുമില്ലാതെ എന്തോന്ന്‌ ബഹുമാനം. ഭരണകൂടം ആളെ ആദരിക്കുക ഇങ്ങനെയാണ്‌. ജീവിച്ചിരിക്കുമ്പോഴാണ്‌ ഇങ്ങനെ ആദരിക്കാന്‍ വന്നിരുന്നതെങ്കില്‍ \'\'നിര്‍ത്തൂ നിങ്ങടെ പൊയ്‌ വെടി\'\' എന്നെങ്കിലും അലറിവിളിക്കാമായിരുന്നു. മരിച്ചയാള്‍ക്ക്‌ അതുവയ്യ.

വിടപറയുന്ന മഹാനോടുള്ള ബഹുമാനം കൂടുന്നതിനനുസരിച്ച്‌ വെടിയുടെ റൗണ്ട്‌ കൂടുമോ എന്നറിയില്ല. സമീപകാലത്തായി ആകാശത്തേക്ക്‌ പരക്കെ വെടിവെപ്പ്‌ നടക്കുന്നതായാണ്‌ കാണുന്നത്‌. ബഹുമാനിക്കപ്പെടേണ്ട നിരവധി നല്ല മനുഷ്യര്‍ വിടപറയുന്നു എന്നത്‌ തന്നെ കാരണം. സംസ്‌കാരികവകുപ്പിന്റെ ഉത്സാഹം കൊണ്ടാണ്‌ അടുത്തായി സംസ്‌കാരവെടി കിട്ടുന്നവരുടെ എണ്ണം കൂടുന്നതെന്നും പറയപ്പെടുന്നുണ്ട്‌. അസൂയാലുക്കള്‍ പറഞ്ഞുപരത്തുന്നതാവും. വെടിവെപ്പും മനുഷ്യനോടുള്ള ബഹുമാനവും തമ്മിലുള്ള ബന്ധം എന്ത്‌ എന്ന്‌ വ്യക്തമല്ല. രാജാവിന്റെ കാലത്തോ സാമ്രാജ്യത്വഭരണത്തിലോ തുടങ്ങിയ ഇത്തരം വൈകൃതങ്ങള്‍ സാമ്രാജ്യത്വവിരോധികള്‍ക്കെങ്കിലും അവസാനിപ്പിച്ചുകൂടേ എന്നാണ്‌ ലാത്തിച്ചാര്‍ജിന്‌ ശേഷമുള്ള വെടിവെപ്പിനുമാത്രം യോഗ്യതയുള്ള സാധാരണ ജനം ചോദിക്കുന്നത്‌. തന്നെ സംസ്‌കരിക്കുമ്പോള്‍ വെടിവെക്കരുതേ എന്ന്‌ മരണപത്രത്തില്‍ എഴുതിവെക്കാന്‍ ചില സാംസ്‌കാരികനായകന്മാര്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്‌.

indran.npr@gmail.com
ചിന്താശൂന്യ ബൈഠക്‌






തിരഞ്ഞെടുപ്പ്‌ തോല്‍വിയും തദനന്തര ആഭ്യന്തര കലഹവും മൂലം നടുവൊടിഞ്ഞുകിടക്കുന്ന പാര്‍ട്ടിയെ പുനരുദ്ധരിക്കാനാവുമോ എന്ന്‌ നോക്കാനാണ്‌ ഷിംലയില്‍ മുന്തിയ ചിന്തകന്മാരെ ബൈഠക്കിലിരുത്തിയത്‌. കൃത്യം ആ സമയത്തുതന്നെയാണ്‌ ജസ്വന്തകന്റെ വക ഇരുട്ടടിയുണ്ടായതും. പറയത്തക്ക പ്രകോപനമൊന്നുമുണ്ടായിരുന്നില്ല. മരിച്ചു മണ്‍മറഞ്ഞവരെക്കൊണ്ട്‌ പൊതുവെ ഉപദ്രവമുണ്ടാകാറില്ലല്ലോ. അറുപതുകൊല്ലം മുമ്പ്‌ പോയ ജിന്ന ഇത്‌ രണ്ടാം വട്ടമാണ്‌ ബി.ജെ.പി.യെ ഓര്‍ക്കാപ്പുറത്ത്‌ പിടികൂടുന്നത്‌. സാക്ഷാല്‍ അദ്വാനിജിക്കുതന്നെ കുറച്ചുമുമ്പ്‌ അതേ ജിന്നിന്റെ ഉപദ്രവമുണ്ടായി. പ്രസിഡന്റ്‌ സ്ഥാനം അന്ന്‌ നഷ്‌ടപ്പെട്ടെങ്കിലും ഒരുവിധം രക്ഷ പ്രാപിച്ചതുകൊണ്ട്‌ രണ്ടാംവട്ടവും തിരഞ്ഞെടുപ്പ്‌ പരാജയത്തിലേക്ക്‌ പാര്‍ട്ടിയെ നയിക്കാനുള്ള അവസരം കിട്ടി.



മുപ്പതുവര്‍ഷമായി സംഘപരിവാരത്തിനൊപ്പം തിന്നും കുടിച്ചും കഴിയുന്ന ഒരാളുടെ തലയില്‍ ജിന്നയെക്കുറിച്ച്‌ ഇത്തരമൊരു അനാശാസ്യചിന്ത ഉണ്ടായതിന്റെ കാരണം ദുരൂഹമാണ്‌. സ്‌കൂളില്‍ പഠിക്കുമ്പോള്‍ത്തന്നെ ശാഖയില്‍ചേര്‍ന്ന്‌ ട്രൗസറിടാത്തതിന്റെ കുഴപ്പമാവണം. വളരെ വൈകിയാണ്‌ ജസ്വന്ത്‌ പാര്‍ട്ടിയിലെത്തിയത്‌. പട്ടാളത്തിലെ ലഫ്‌റ്റ്‌ റൈറ്റ്‌ അല്ല ശാഖയിലേത്‌. എന്നിട്ടും എം.പി.യും മന്ത്രിയുമൊക്കെ ആയെങ്കിലും ആള്‍ ശരിക്കും പാര്‍ട്ടിക്കകത്തായിരുന്നില്ല എന്നുവേണം കരുതാന്‍. ആയിരുന്നെങ്കില്‍ ജിന്നയല്ല ഇന്ത്യാവിഭജനത്തിന്‌ കാരണക്കാരന്‍ എന്ന്‌ പറയുവാന്‍ നാവുപൊങ്ങുമോ? ജസ്വന്തിനുമാത്രമല്ല വൈകി വഴിതെറ്റിക്കയറിവന്ന യശ്വന്തിനും അരുണ്‍ ശൗരിക്കും സമാന സ്വഭാവക്കാരായ വേറെ ചിലര്‍ക്കും ഇത്തരം നിരവധി കുഴപ്പങ്ങളുണ്ട്‌. കോണ്‍ഗ്രസ്സുകാരോ ഇടതുപക്ഷക്കാരോ ആയിരുന്നു പുസ്‌തകമെഴുതിയിരുന്നതെങ്കില്‍ വര്‍ഗീയ പ്രീണനമാണെന്നോ വോട്ടുബാങ്ക്‌ രാഷ്ട്രീയമാണെന്നോ ഒക്കെ ആക്ഷേപിക്കാമായിരുന്നു. ഇപ്പോള്‍ അതും നിവൃത്തിയില്ല.


ജിന്ന അസ്സല്‌ മതേതരവാദിയാണെന്ന്‌ ഇന്ന്‌ തോന്നിയവര്‍ക്ക്‌, ശ്രീരാമനല്ല രാവണനാണ്‌ ധര്‍മസംസ്ഥാപനാര്‍ഥം അവതരിച്ചതെന്നും ശ്രീകൃഷ്‌ണനല്ല ദുര്യോധനനാണ്‌ അര്‍ജുനനെ ഗീത ഉപദേശിച്ചതെന്നും രാമജന്മഭൂമി ബാബര്‍ തകര്‍ത്തതല്ല കാറ്റിലും മഴയിലും വീണുപോയതാണെന്നും മറ്റും നാളെ തോന്നിക്കൂടായ്‌കയില്ല. ഈ രോഗത്തിന്‌ ചികിത്സയൊന്നുമില്ല. ഉടനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയാണ്‌ പരിഹാരകര്‍മം. സാങ്കേതികമായി പുറത്താക്കുന്നുവെന്നേ ഉള്ളൂ. ഇവരൊരിക്കലും പാര്‍ട്ടിക്കകത്തായിരുന്നില്ല.



ദ്വിരാഷ്ട്രവാദത്തിലേക്കും വിഭജനത്തിലേക്കും ജിന്നയെ മറ്റാരോ തള്ളിവിട്ടതാണെന്ന്‌ ഒരു ബി.ജെ.പി.ക്കാരന്‍ പറയുമ്പോള്‍ ചെയ്യുന്നത്‌ ബി.ജെ.പി.യുടെ ജന്മലക്ഷ്യത്തെത്തന്നെ തള്ളിപ്പറയുകയാണ്‌. വിഭജനത്തെ ഊണിലും ഉറക്കത്തിലും തള്ളിപ്പറയുകയും അഖണ്ഡഭാരതമെന്ന്‌ ഉറക്കത്തിലും ഉച്ചരിക്കുകയും ചെയ്യുകയാണ്‌ പാര്‍ട്ടി തത്ത്വശാസ്‌ത്രം. വിഭജനത്തിന്‌ മുസ്‌ലിങ്ങളും ജിന്നയുംതന്നെ കാരണക്കാര്‍. വിഭജനം തടഞ്ഞില്ലെന്നതാണ്‌ ഗാന്ധിജിയുടെയും നെ\'ുവിന്റെയും തെറ്റ്‌. ഗാന്ധിജിക്കുള്ള ശിക്ഷ അന്നേ കൊടുത്തു. ജിന്നയ്‌ക്കുള്ളത്‌ ലോകമുള്ള കാലം മുഴുവന്‍ കൊടുത്തുകൊണ്ടേയിരിക്കണം. അതിനിടയിലാണ്‌ ഓരോരുത്തര്‌ ചെന്ന്‌ ജിന്നയെ പൊന്നാടയണിയിക്കുന്നത്‌. എങ്ങനെ സഹിക്കും?



കാര്യമിങ്ങനെയാണെങ്കിലും മുസ്‌ലിംലീഗും ജിന്നയും വിഭജനവുമൊന്നുമില്ലായിരുന്നെങ്കില്‍ നമ്മുടെ പാര്‍ട്ടിയുടെ കാര്യം കുറച്ച്‌ ബുദ്ധിമുട്ടാകുമായിരുന്നു എന്നത്‌ അധികംപേര്‍ ഓര്‍ക്കാത്ത സത്യമാണ്‌. വര്‍ഗശത്രുവായാലും ശരി വര്‍ഗീയ ശത്രുവായാലും ശരി എടുത്തുകാട്ടി ജനത്തെ സംഘടിപ്പിക്കാന്‍ നല്ലൊരു ശത്രു വേണം. ഇല്ലെങ്കില്‍ പാര്‍ട്ടിയുണ്ടാക്കുക പ്രയാസമാണ്‌. മുസ്‌ലിമും മുസ്‌ലിംലീഗും ജിന്നയും പാകിസ്‌താനുമില്ലെങ്കിലെങ്ങനെയാണ്‌ സംഘപരിവാരമുണ്ടാകുക? ഈ യാഥാര്‍ഥ്യം ഉപബോധമനസ്സില്‍ കിടക്കുന്നതുകൊണ്ടാകും അദ്വാനിയും ജസ്വന്തും ബോധമില്ലാതെ ജിന്നയെക്കുറിച്ച്‌ നല്ലതുപറഞ്ഞുപോയത്‌. പടച്ചോന്റെ ഓരോരോ കളികളെന്നല്ലാതെന്ത്‌ പറയാന്‍.



പുസ്‌തകമെഴുതാന്‍ പറ്റിയ ആയിരം വിഷയങ്ങള്‍ സൂര്യന്‌ കീഴിലുള്ളപ്പോള്‍ ജിന്നയെയും വിഭജനത്തെയും സ്വീകരിക്കാന്‍ ജസ്വന്തിനെ പ്രേരിപ്പിച്ചതെന്ത്‌ എന്ന്‌ കണ്ടുപിടിക്കാന്‍ ഷിംലയിലെ ചിന്താശൂന്യ ബൈഠക്കിന്‌ കഴിഞ്ഞതായി സൂചനയില്ല. അതുസംബന്ധിച്ചൊന്നും പത്രക്കുറിപ്പില്‍ പറയുന്നില്ല. എന്തായാലും ജസ്വന്തിനെ പാര്‍ട്ടി ഒറ്റയടിക്ക്‌ പുറത്താക്കുകയാണ്‌ ചെയ്‌തത്‌. അതില്‍നിന്ന്‌ കുറ്റകൃത്യത്തിന്റെ ഗൗരവം ആര്‍ക്കും ബോധ്യപ്പെടും. പാര്‍ട്ടിയുടെ ഭരണഘടനയിലൊരിടത്തും ഒരാളെ ഇങ്ങനെ പുറത്താക്കാന്‍ വ്യവസ്ഥ ചെയ്‌തിട്ടില്ല. പറയാനുള്ളത്‌ കേട്ടിട്ടേ നടപടിയെടുക്കാവൂ എന്ന്‌ കൃത്യമായി പറഞ്ഞിട്ടുമുണ്ട്‌. അടിയന്തരാവസ്ഥ വന്നാല്‍ ഭരണവും ഘടനയുമൊന്നും നോക്കാന്‍ പറ്റില്ല. ഉടന്‍ പുറത്തുകളഞ്ഞു. ജസ്വന്തിന്‌ അതുകൊണ്ട്‌ ചെറുതല്ലാത്ത നേട്ടവുമുണ്ട്‌. പുസ്‌തകമെഴുതിയതിന്‌ പാര്‍ട്ടിയില്‍ നിന്ന്‌ പുറത്താക്കപ്പെടുന്ന ആദ്യത്തെ രാഷ്ട്രീയനേതാവ്‌ എന്ന ബഹുമതി ഗിന്നസ്‌ ബുക്കില്‍ ചേര്‍ക്കാന്‍ പറ്റിയതാണല്ലോ. സ്റ്റാലിന്റെയും ഹിറ്റ്‌ലറുടെയും കാലത്ത്‌ ഇത്തരം പുസ്‌തകമെഴുത്തുകാരെ നാടുകടത്തുകയോ ജയിലിലിടുകയോ ഫയറിങ്‌ സ്‌ക്വാഡിന്‌ മുമ്പില്‍ നിര്‍ത്തുകയോ ആണ്‌ ചെയ്‌തിരുന്നത്‌. ഇവിടെ അതിനുള്ള പാങ്ങില്ല. ഗുജറാത്തില്‍ ഒരു പക്ഷേ പറ്റിയേക്കാം. അവിടെ പുസ്‌തകം നിരോധിച്ചിട്ടുണ്ട്‌. ജസ്വന്ത്‌ അങ്ങോട്ട്‌ ചെല്ലുകയാണെങ്കിലും ജയിലിലിടുന്ന കാര്യം പരിഗണിക്കുന്നതായിരിക്കും.



വിഭജനത്തിന്‌ മുമ്പ്‌ ജനിച്ചവര്‍ ജനസംഖ്യയില്‍ നന്നേ ചെറിയ ഒരു ശതമാനമാണ്‌. പകുതിയിലേറെ പൗരന്മാര്‍ക്ക്‌ വയസ്സ്‌ ഇരുപത്തഞ്ചില്‍ താഴെയാണ്‌. അവര്‍ ജിന്നയെക്കുറിച്ച്‌ പാഠപുസ്‌തകത്തില്‍പ്പോലും വായിച്ചുകാണില്ല. പുതിയ യുഗത്തിലാണ്‌ അവര്‍ ജീവിക്കുന്നത്‌. അതില്‍ കാര്യമില്ല. ബി.ജെ.പി. നേതാക്കളില്‍ ഭൂരിപക്ഷം കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപകുതിയിലാണ്‌ ജീവിക്കുന്നത്‌. ചിലരെല്ലാം ബാബറിന്റെയും ചെങ്കിസ്‌ഖാന്റെയും സമകാലികരാണ്‌. നൂറു ചിന്തന്‍ ബൈഠക്കുകള്‍ക്കും അവരെ ഈ കാലത്തിലേക്ക്‌ കൊണ്ടുവരാന്‍ കഴിഞ്ഞേക്കില്ല.



                                                                      ****



ആസിയാന്‍ കരാര്‍ എന്തെന്ന്‌ അറിയും മുമ്പാണ്‌ സകല വിദഗ്‌ധരും അതിനെ കടിച്ചുകീറിയതെന്ന പരാതിയില്‍ വലിയ കഴമ്പൊന്നുമില്ല. ജസ്വന്ത്‌ സിങ്ങിന്റെ പുസ്‌തകം മുഴുവന്‍ വായിച്ചിട്ടാണോ ചിന്തന്‍ ബൈഠക്കുകാര്‍ അദ്ദേഹത്തെ പുറത്തുകളഞ്ഞത്‌? ആണവക്കരാര്‍ മുഴുവന്‍ വായിച്ചുപഠിച്ചേ അതിനെ എതിര്‍ക്കാവൂ എന്ന്‌ വാശിപിടിച്ചതുപോലെയാണ്‌ ഇതും. ഓരോ കരാറിന്റെയും ശരിതെറ്റുകള്‍ വായിക്കാതെ നമുക്ക്‌ ഊഹിക്കാനാവും. നൂറുകണക്കിന്‌ പേജുകളും വകുപ്പുകളും ഉപവകുപ്പുകളും പട്ടികകളും ഉള്ള കരാറൊക്കെ വായിച്ചുപഠിച്ചേ പ്രതികരിക്കാവൂ എന്ന്‌ നിര്‍ബന്ധിക്കുന്നത്‌ ശുദ്ധ ഫാസിസമാണ്‌.



അമേരിക്ക പോലുള്ള സാമ്രാജ്യത്വവും കോണ്‍ഗ്രസ്സിനെപ്പോലൊരു സാമ്രാജ്യത്വ കാലുനക്കി പാര്‍ട്ടിയുടെ സര്‍ക്കാറുമാണ്‌ കരാറിലേര്‍പ്പെടുന്നതെങ്കില്‍പ്പിന്നെ ആലോചിക്കാനൊന്നുമില്ല. എതിര്‍ക്കുകതന്നെ. ലാവോസ്‌, കംപോഡിയ, തായ്‌ലന്‍ഡ്‌ തുടങ്ങിയ ഭീകര സാമ്രാജ്യത്വരാജ്യങ്ങളാണ്‌ ആസിയാനിലുള്ളത്‌. കൊച്ചുഭാരതത്തെ അവര്‍ വിഴുങ്ങാനുള്ള എല്ലാ സാധ്യതയുമുണ്ട്‌. കേന്ദ്ര സര്‍ക്കാര്‍ ഏത്‌ ചെകുത്താനുമായി കരാര്‍ ഒപ്പിട്ടാലും അതിലൊരു വരി തെറ്റോ കുറ്റമോ അതുകൊണ്ടൊരു ദോഷമോ ഉണ്ടാവില്ല എന്ന നിലപാടാണ്‌ കോണ്‍ഗ്രസ്സുകാര്‍ക്കുള്ളത്‌. രാജ്യതാത്‌പര്യം വിട്ടൊരു കളി കോണ്‍ഗ്രസ്സിനില്ലെന്നകാര്യത്തില്‍ ഉമ്മന്‍ചാണ്ടിക്ക്‌ സംശയം ഒട്ടുമില്ല. പവര്‍പോയന്റില്‍ അതുപ്രത്യേകം പറഞ്ഞിട്ടുമുണ്ട്‌.



ഇതൊന്നും പക്ഷേ കെ.എം.മാണിക്കും കേരള കോണ്‍ഗ്രസ്സിനും ബാധകമല്ല. കോണ്‍ഗ്രസ്സിന്റെ കേന്ദ്രസര്‍ക്കാറും അമേരിക്കയുടെ സാമ്രാജ്യത്വവുമൊക്കെ നമ്മുടെ സ്വന്തം ആള്‍ക്കാരാണെങ്കിലും വോട്ടുള്ളത്‌ അവരുടെ കൈയിലൊന്നുമല്ല. അതിന്‌ കര്‍ഷകര്‍തന്നെ കനിയണം. നമ്മുടെ തത്ത്വം ഒന്നുമാത്രം. നമ്മുടെ ഉത്‌പന്നം ലോകത്ത്‌ മുഴുവന്‍ മുന്തിയ വിലയ്‌ക്ക്‌ വിറ്റഴിക്കാനാകണം. നമ്മള്‍ ഉണ്ടാക്കുന്ന സാധനത്തിന്റെ വില കുറയ്‌ക്കാനിടയാക്കുന്ന ഒരു സാധനവും ഇങ്ങോട്ട്‌ ഇറക്കാന്‍ പാടില്ല. നൂലിന്‌ വില കുറയുകയും മുണ്ടിന്‌ വില കൂടുകയും ചെയ്യണമെന്നേ ഏത്‌ നെ\'ുകാരനും ആഗ്രഹിക്കാന്‍ പറ്റൂ. ഈ അടിസ്ഥാന സാമ്പത്തികതത്ത്വമനുസരിച്ചുള്ളതല്ലെങ്കില്‍ കരാറിനെ എതിര്‍ക്കാതെ നിവൃത്തിയില്ല. ആകപ്പാടെ ഒരു കുഴപ്പമേ ഉള്ളൂ. കരാര്‍ നടപ്പായാല്‍ എന്താണ്‌ സംഭവിക്കുക എന്നറിയാന്‍ കെ.എം.മാണിയുടെ സാമ്പത്തികശാസ്‌ത്രജ്ഞാനമൊന്നും പോരാ. അതിന്‌ മുന്തിയ ജ്യോത്സ്യന്മാര്‍ വേണ്ടിവരും.



ഒടുവിലത്തെ ധീരമായ ഒരു പ്രഖ്യാപനം ഇന്ത്യയൊട്ടാകെയുള്ള കര്‍ഷകരുടെയും മറ്റ്‌ ജനവിഭാഗങ്ങളുടെയും ആശങ്ക അകറ്റിയിട്ടുണ്ട്‌. ആസിയാന്‍ കരാര്‍ പ്രകാരം ഇറക്കുമതി ചെയ്യുന്ന ഉത്‌പന്നങ്ങള്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി കിസാന്‍സഭ പ്രസിഡന്റ്‌ എസ്‌. രാമചന്ദ്രന്‍പിള്ളയുടെ പ്രഖ്യാപനമാണ്‌ ഇതിനുകാരണം. ഇത്രയും എളുപ്പം പരിഹരിക്കാന്‍ കഴിയുന്ന ഒരു പ്രശ്‌നത്തെച്ചൊല്ലി എന്തിനാണ്‌ ഒച്ചയും ബഹളവുമുണ്ടാക്കിയതെന്ന്‌ മനസ്സിലാകുന്നില്ല. ആസിയാന്‍ കരാറില്‍ പറഞ്ഞിട്ടുള്ള പതിനായിരത്തില്‍ ചില്വാനം ഉത്‌പന്നങ്ങളുടെ പട്ടിക കടയില്‍പോകുമ്പോള്‍ നമ്മള്‍ കൈയില്‍ വെക്കണമെന്നേ ഉള്ളൂ. അത്‌ അച്ചടിച്ച്‌ വിതരണം ചെയ്യുന്നതായിരിക്കും.